നെല്‍ക്കര്‍ഷകര്‍ക്ക് റെഡിമെയ്ഡ് പായ്ഞാറ്റടിയും

കടപ്പാട് : മാതൃഭൂമി കൃഷി
സി.കെ.ശശി, ചാത്തയില്‍, മൊബൈല്‍: 9633906049.
നെല്‍ക്കര്‍ഷകര്‍ക്ക് തുണയായി ഇനി റെഡിമെയ്ഡ് പായ്ഞാറ്റടിയും. കര്‍ഷര്‍ക്ക് ആവശ്യാനുസരണം പായ്ഞാറ്റടി തയ്യാറാക്കിക്കൊടുക്കുന്ന പുതിയസംരംഭത്തിന് കേരള കാര്‍ഷിക സര്‍വകലാശാല തയ്യാറെടുക്കുകയാണ്. കാര്‍ഷിക യന്ത്രവത്കരണത്തിലൂടെയും ഭക്ഷ്യസുരക്ഷാസേനയിലൂടെയും കൃഷിക്ക് പുനര്‍ജന്മം നല്കിയ മണ്ണുത്തി കാര്‍ഷിക ഗവേഷണകേന്ദ്രത്തിലാണ് കര്‍ഷകര്‍ക്കാവശ്യമായ പായ് ഞാറ്റടി തയ്യാറാക്കി നല്കുന്നതിനുള്ള സജ്ജീകരണവും ഒരുക്കുന്നത്. ഇതിനായി ചൈനയില്‍നിന്ന് ഇറക്കുമതിചെയ്ത് ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്തിയ യന്ത്രം പരീക്ഷണാടിസ്ഥാനത്തില്‍ വിജയകരമായതായി കാര്‍ഷികഗവേഷണകേന്ദ്രം മേധാവി ഡോ. ജയ് കുമാരന്‍ പറഞ്ഞു.

നിലമൊരുക്കലും വരമ്പുവെക്കലുംമുതല്‍ കൊയ്ത്തും മെതിയുംവരെ യന്ത്രവത്കരിക്കാനും കാര്‍ഷിക യന്ത്രവത്കരണത്തില്‍ പരിശീലനം സിദ്ധിച്ച ഭക്ഷ്യ സുരക്ഷാസേനാ യൂണിറ്റുകള്‍ സംസ്ഥാനത്തിനകത്തും പുറത്തും സ്ഥാപിക്കാനും നേതൃത്വംനല്കിയ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ പുതിയസംരംഭം നെല്‍കൃഷി കൂടുതല്‍ എളുപ്പവും ലാഭകരവുമാക്കാന്‍ വഴിതെളിക്കും. വിവിധ തരത്തിലുള്ള ഞാറ്റടികള്‍ തയ്യാറാക്കി ഞാറ്റടിയുടെ ബലവും ഗുണനിലവാരവും നടീലിന്റെ കാര്യക്ഷമതയും പരിശോധിച്ചുവരികയാണിപ്പോള്‍, ദൂരസ്ഥലങ്ങളിലേക്ക് ഞാറ് കൊണ്ടുപോകാനുള്ള പെട്ടികള്‍ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണവും നടക്കുന്നു. സ്ഥലപരിമിതിമൂലം സാധാരണ ഞാറ്റടികള്‍ തയ്യാറാക്കുന്നതിന് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പായ് ഞാറ്റടി എന്ന സംവിധാനം നിലവില്‍വന്നത്.

ഒരേക്കര്‍നിലം നടാനുള്ള ഞാറ്റടിക്ക് 10 സെന്റ് സ്ഥലം വേണ്ടിയിരുന്ന സ്ഥാനത്ത് ഒരു സെന്റിലൊരുക്കിയ പായ്ഞാറ്റടി മതിയാവുമെന്ന് മാത്രമല്ല യന്ത്രനടീലിന് പായ് ഞാറ്റടിതന്നെ വേണംതാനും. പായ്ഞാറ്റടി കൈകൊണ്ട് തയ്യാറാക്കുന്നതിലെ ക്ലേശവും തൊഴിലാളി ദൗര്‍ലഭ്യവും ഒറ്റയടിക്ക് പരിഹരിക്കുന്നതാണ് പുതിയ സംവിധാനം. ഒരു കുതിരശക്തിയുള്ള യന്ത്രത്തില്‍ ട്രേകളില്‍ ഞാറ്റടി മിശ്രിതം നിറയ്ക്കാനുള്ള ടാങ്ക്, അത് നനയ്ക്കാനുള്ള സംവിധാനം, വിത്തും മേല്‍മണ്ണും നിറയ്ക്കാനുള്ള ടാങ്കുകള്‍ എന്നിങ്ങനെ നാലുഭാഗങ്ങളുണ്ട്. റെയിലില്‍ വരിയായി ഘടിപ്പിച്ചിരിക്കുന്ന ഈ ഭാഗങ്ങള്‍ ക്രമാനുഗതമായി ചലിക്കുമ്പോള്‍ പ്ലാസ്റ്റിക് ട്രേകളില്‍ പായ്ഞാറ്റടി രൂപപ്പെടും. വിത്തും വെള്ളവും മണ്ണും വീഴുന്നതിന്റെ അളവ് ക്രമപ്പെടുത്താനുള്ള സംവിധാനങ്ങളും യന്ത്രത്തിലുണ്ട്. ഒരേക്കര്‍നിലത്ത് നടീല്‍ നടത്താന്‍ ഏകദേശം 120 ട്രേ പായ്ഞാറ്റടിവേണ്ടിവരുമെന്ന് ഡോ. ജയ്കുമാരന്‍ പറഞ്ഞു. ഒരു മണിക്കൂറില്‍ 600 ട്രേ ഞാറ്റടികളാണ് യന്ത്രത്തില്‍നിന്ന് ലഭിക്കുക. ഒരു മണിക്കൂര്‍ക്കൊണ്ട് അഞ്ചേക്കര്‍ നിലത്ത് നടാനുള്ള ഞാറ്റടികള്‍ തയ്യാറാക്കാമെന്നര്‍ഥം. ഇവ 14 ദിവസത്തിനുശേഷം യന്ത്രനടീലിന് ഉപയോഗിക്കാം. കര്‍ഷകര്‍ ആവശ്യാനുസരണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് അനുസരിച്ച് ഞാറ്റടികള്‍ എത്തിച്ചുകൊടുക്കാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫിലിപ്പീന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ പായ്ഞാറ്റടികള്‍ വിതരണം ചെയ്യുന്ന വ്യവസായ സംരംഭങ്ങള്‍ നിലവിലുണ്ട്. കേരത്തിലെ കര്‍ഷകര്‍ക്കും താമസിയാതെ ഈ സൗകര്യം ലഭ്യമാവും. ഫോണ്‍: 0487 2370051.


ലേഖനത്തിലേക്കുള്ള ലിങ്ക് : http://www.mathrubhumi.com/agriculture/story-288361.html


0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍

fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)

Share